തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും അറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
തരൂരിന്റേത് പിണറായി സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കമാണെന്നും കെ റെയിലിനെതിരെയുള്ള നിവേദനത്തില്‍ ഒപ്പുവെക്കാതെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണം. കെ റെയില്‍ ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമല്ലെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ അനുകൂലിച്ചയാളാണ് തരൂരെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ ജയിപ്പിക്കാന്‍ താനടക്കമുള്ള ഒരുപാടുപേര്‍ കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തുവന്നിരുന്നു. വ്യവസായികളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉൽഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമർശം. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
അതേസമയം കെ റെയില്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ വ്യത്യസ്‌ത നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്‌ഥാന നേതൃത്വം അതൃപ്‌തി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്‌ത്തി സംസാരിച്ചതിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്.
കെ റെയില്‍ വിഷയത്തിലെ വ്യക്‌തതക്കുറവ് പരിഹരിക്കാന്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തരൂരിനോട് സംസാരിച്ചേക്കുമെന്നാണ് സൂചന.
Most Read: ‘ബലാൽസംഗം തടയാൻ ആകുന്നില്ലെങ്കിൽ ആസ്വദിക്കൂ’; സ്‌ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് എംഎൽഎ