തിരുവനന്തപുരം: ഭരണനേട്ടം വിശദീകരിക്കുന്ന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ഫ്ളക്സുകളും ബാനറുകളും പോസ്റ്ററുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതല്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇപ്പോഴും സര്‍ക്കാരിനു ലഭിക്കുന്നത്.
സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളിലും അവയുടെ കാമ്പസുകളിലും സ്ഥാപിച്ചിക്കുന്ന പോസ്റ്ററുകളും ഫ്ളക്സുകളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി. ഫ്ളക്സുകളെല്ലാം സര്‍ക്കാരിന്റേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേട്ടങ്ങള്‍ വിശദീകരിക്കുന്നവയാണ്. ഇതേത്തുടര്‍ന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബാനറുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
എല്ലാ വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടർമാര്‍ക്കും പൊതുമേഖലാ സ്ഥാപന തലവൻമാര്ക്കുമാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ നിര്‍ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്കി എല്ലാ അനധികൃത ഫ്ളക്സുകളും ബാനറുകളും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
Also Read: എറണാകുളത്ത് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം 26 മുതൽ








































