റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടു വയസുള്ള കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നിരിക്കുന്നത്.
മെയ് പത്തിന് രാത്രി ഏറെ വൈകിയാണ് കുട്ടിയെ ബിഹാറിലെ ജാമുയി സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസതടസമുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പെട്ടെന്നാണ് ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങിയതെന്ന് മാതാപിതാക്കൾ ഡോക്ടറോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം കോവിഡ് ബാധയും കണ്ടെത്തി.
കോവിഡ് പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മെയ് 11ന് വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറുകളിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മൂന്ന് ദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (റിംസ്) അധികൃതരാണ് കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ആശുപത്രിയിലെ വാർഡ് ബോയ് ആയ രോഹിത് ബേഡിയ കുട്ടിയുടെ അന്ത്യകർമങ്ങൾ നിർവഹിച്ചുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് ചെയ്തു.
മാതാപിതാക്കൾ ഉപേക്ഷിച്ച് പോയ വിവരം അറിഞ്ഞതോടെയാണ് താൻ കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ തീരുമാനിച്ചതെന്ന് രോഹിത് പറയുന്നു. അന്ത്യകർമം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതോടെ മടിച്ചുനിൽക്കാതെ മുന്നിട്ടിറങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു.
Read also: ഇസ്രയേലിനെതിരായ പ്രതിഷേധം കശ്മീരിൽ കുറ്റകൃത്യം; മെഹ്ബൂബ മുഫ്തി







































