തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിനെ അത്ര ഗൗരവമായി കാണുന്നില്ല. കേസ് കോടതിയിലല്ലേയെന്നും നടക്കട്ടെയെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
”വിഷയത്തിൽ പാർട്ടി പ്രതിരോധം ഉയർത്തുന്നതിൽ എന്താണ് ആശ്‌ചര്യം. ബിനീഷ് കോടിയേരിയുടെ കേസിൽ കോടിയേരി ബാലകൃഷ്‌ണനെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഇതിൽ എന്റെ മകളെന്ന് പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളിൽ കൂടുതൽ പറയുന്നില്ല.
ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങൾ അതിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയുടെ വഴിക്ക് കാര്യങ്ങൾ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകേണ്ട. കരിമണൽ വിഷയവുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഉയർന്ന വിവാദങ്ങൾ ശുദ്ധ അസംബന്ധമാണ്. അതിൽ എന്തെങ്കിലും തെളിവുണ്ടോ. എന്റെ രാജി മോഹിച്ചോളൂ. കേന്ദ്ര ഏജൻസികളെ പറ്റി നല്ല ധാരണയാണ് മാദ്ധ്യമങ്ങൾക്കുള്ളത്.
പിവി ആരാണെന്ന കാര്യം എതിരാളികളെ വകവരുത്താൻ ചിലർ ഉപയോഗിക്കും. എനിക്ക് ഈ കാര്യത്തിൽ നല്ല വ്യക്‌തതയുണ്ട്. കോടതിയിലെ കേസ് കോടതിയിലാണ് നേരിടേണ്ടത്. അല്ലാതെ മാദ്ധ്യങ്ങൾക്ക് മുന്നിലല്ല. നിങ്ങൾക്ക് വേണ്ടത് എന്റെ രക്‌തമാണ്. അത്ര വേഗത്തിൽ അത് കിട്ടില്ല. ചില മാദ്ധ്യമങ്ങൾക്ക് സാമാന്യ ബുദ്ധിയില്ല.
മകളുടെ കമ്പനി നൽകിയ സേവനത്തിന് കിട്ടിയ പ്രതിഫലം കള്ളപ്പണമല്ലല്ലോ. അത് രേഖകൾ പ്രകാരം വന്നതല്ലേ. അതിന് നൽകേണ്ട ആദായനികുതി, ജിഎസ്‌ടി കൃത്യമായി നൽകിയതാണ്. രേഖ പ്രകാരമുള്ളതാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുന്നത്. നൽകാത്ത സേവനത്തിനാണ് പ്രതിഫലം എന്ന് പറഞ്ഞാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. നൽകിയ സേവനത്തിനാണ് പ്രതിഫലമെന്ന് മകളുടെ കമ്പനിയും സിഎംആർഎല്ലും പറയുന്നു. ഇതൊന്നും അത്ര വേഗത്തിൽ അവസാനിക്കില്ല”- മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ