കോട്ടയം: പുതുപ്പള്ളി എക്കാലവും ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം. അതുണ്ടാകരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മണ്ഡലത്തിലെ സ്ഥിതി ഏല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയിൽ എൽഡിഎഫ് സർക്കാറിന്റെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ദേശീയ പാതാ വികസനത്തിന് 2011ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. മനം കുളിർപ്പിക്കുന്ന വിധം ഇപ്പോൾ ദേശീയ പാതയുടെ പണി നടക്കുന്നു. എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗെയിൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചു. എതിർപ്പുമായി വന്നവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സർക്കാർ ശ്രമിച്ചു. അതിന് എല്ലാവരും സഹകരിച്ചു. യുഡിഎഫ് ആണ് അധികാരത്തിൽ വന്നതെങ്കിൽ ഈ പദ്ധതിയും നടപ്പാക്കുമായിരുന്നില്ല. മറ്റു മണ്ഡലവുമായി താരതമ്യപ്പെടുത്തിയാൽ വികസനം പുതുപ്പള്ളിയിൽ എത്തിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പുതുപ്പള്ളിയിലെ സ്കൂളുകൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പുരോഗതി പ്രാപിച്ചു. സർവതല സ്പർശിയായ വികസനമാണ് എൽഡിഎഫിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സംഘപരിവാറിനോട് നോ പറഞ്ഞു. പ്രവൃത്തിയിലൂടെ തന്നെ അത് വ്യക്തമാക്കി. വർഗീയത അനുവദിക്കരുത്. കേരളം തലയുയർത്തി നിൽക്കുകയാണ്. കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഏതെങ്കിലും ഘട്ടത്തിൽ ആർഎസ്എസിനെയും സംഘപരിവാറിനെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാൻ തയ്യാറായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Most Read| മികച്ച നടൻ അല്ലു അർജുൻ; നടിമാർ ആലിയ ഭട്ടും കൃതി സനോണും- ഇന്ദ്രൻസിന് പ്രത്യേക പരാമർശം






































