കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, ലോകായുക്‌തയിൽ ഫയൽ ചെയ്‌ത ഹരജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹരജി സമർപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരൂപയോഗം ചെയ്‌ത കേസ് കഴിഞ്ഞ മാർച്ചിലാണ് ലോകായുക്‌ത ഫുൾ ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്‌തക്ക് പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്‌ത ഹാറൂൺ അൽ റഷീദിനുമിടയിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നായിരുന്നു ഉത്തരവ്.
കേസ് ഫുൾ ബെഞ്ചിന് വിട്ട ഉത്തരവ് തടയണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ഹൈക്കോടതിയിൽ പരാതിക്കാരൻ ഹരജി നൽകിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളിൽ ലോകായുക്‌തക്ക് ഇടപെടാമെന്ന് 2019ൽ അന്നത്തെ ലോകായുക്‌ത ജസ്‌റ്റിസ് പയസ് കുര്യാക്കോസിന്റെ വിശാല ബെഞ്ച് വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹരജിക്കാരൻ കേസിൽ അന്തിമവിധി പറയാൻ ഡിവിഷൻ ബെഞ്ചിനോട് തന്നെ നിർദ്ദേശിക്കുക ആയിരുന്നു.
ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. കേസ് ഫുൾ ബെഞ്ചിന് വിട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി ലോകായുക്‌ത നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ലോകായുക്‌ത ഫുൾ ബെഞ്ച് പരിഗണിക്കുന്നത് നിലവിൽ ജൂൺ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.
Most Read: സിദ്ദിഖ് കൊലപാതകം; ഹണിട്രാപ്പ് സ്‌ഥിരീകരിച്ച് പോലീസ്- കൊല നടത്തിയത് മൂവർ സംഘം