കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. സംഭവം ഹണിട്രാപ്പെന്ന് സ്‌ഥിരീകരിച്ചു പോലീസ്. സിദ്ദിഖിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് വെളിപ്പെടുത്തി.
സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോ എടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. സിദ്ദിഖിനെ പ്രതികളിൽ ഒരാളായ ഫർഹാനയാണ് ലോഡ്‌ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിക്കും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്നു. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തു. പിടിവലിക്കിടെ ഫർഹാന നേരത്തെ കൈയിൽ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നൽകി.
ഷിബിലി ചുറ്റിക കൊണ്ട് സിദ്ദിഖിന്റെ തലക്കടിച്ചു. നിലത്ത് വീണ സിദ്ദിഖിനെ ആഷിക്ക് നെഞ്ചത്ത് ചവിട്ടി. കൊലപ്പെടുത്തിയ ശേഷം പുറത്തു നിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി ബാഗുകളും വാങ്ങി. മൃതദേഹം കട്ടറുകൊണ്ട് രണ്ടായി മുറിച്ചു ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുക ആയിരുന്നു. മെയ് 19ന് ആണ് കൊലപാതകം നടന്നത്.
സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം. ഫർഹാന പറഞ്ഞത് അനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് മുറി എടുത്തത് ഫർഹാന പറഞ്ഞിട്ടാണെന്നും ചോദ്യം ചെയ്യലിൽ വ്യക്‌തമായി.
Most Read: അരിക്കൊമ്പൻ ‘തകർക്കുന്നു’; കമ്പം മേഖലയിൽ പരാക്രമം- മയക്കുവെടി വെച്ചേക്കും