ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. ദേശീയ മാദ്ധ്യമദിനത്തോട് അനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ അരാജകത്വം നിറയുകയാണെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. സമൂഹത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ സോഷ്യല്‍ മീഡിയ തടസമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ചൈന സമൂഹ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലേ ? സുപ്രീം കോടതി പോലും സമൂഹ മാദ്ധ്യമങ്ങളുടെ ഇടപെടലുകളില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് സോഷ്യല്‍ മീഡിയ നിരോധിക്കേണ്ടി വന്നേക്കാം. ഫേസ്ബുക്കില്ലാതെ നമ്മള് നിലനിന്നില്ലേ? മ്യാന്മര്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയക്ക് കാര്യമായ പങ്കുണ്ട്; ഗുരുമൂർത്തി പറയുന്നു.
നിരോധനമെന്നത് കഠിനമായി തോന്നുമെങ്കിലും അരാജകത്വത്തെ ഇല്ലാതാക്കുക തന്നെയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളുടെ പങ്കിനെക്കുറിച്ച് സമഗ്രമായ ഡോക്യുമെന്റേഷന് നടത്തണമെന്ന് അദ്ദേഹം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാൽ എസ് ഗുരുമൂർത്തിയുടെ ഈ നിലപാടിനോട് വേദിയിൽ വച്ച് തന്നെ ചിലർ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Read Also: സംസ്ഥാനത്തെ മുഴുവൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ളിനിക്കുകള്‍








































