വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധനക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർവേ പള്ളിയുടെ നിലവിലുള്ള രൂപകൽപ്പനയെ ഇല്ലാതാക്കുമെന്നാണ് മസ്‌ജിദ് കമ്മിറ്റിയുടെ വാദം. എന്നാൽ, പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സർവേ എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
ഇന്നലെ ഹൈക്കോടതി പ്രാഥമിക വാദം കേട്ടിരുന്നു. സർവേയ്‌ക്ക് സുപ്രീം കോടതി നൽകിയ സ്‌റ്റേ ഇന്ന് വൈകിട്ട് അവസാനിക്കാൻ ഇരിക്കേയുള്ള ഹൈക്കോടതി തീരുമാനം നിർണായകമാണ്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഗ്യാന്‍വാപി പള്ളിയിൽ സർവേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്. സർവേയുടെ റിപ്പോർട് അടുത്തമാസം നാലിന് സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇതിനെതിരെയാണ് പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ എത്തിയത്.
ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അപ്പീലിൽ സമയം നൽകാതെയാണ് നടപടിയെന്നും രാവിലെ ഏഴ് മണിക്ക് സർവേ തുടങ്ങിയെന്നും പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് സ്‌റ്റേ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിവരെ സർവേ കോടതി തടയുകയായിരുന്നു. ഇതിനുള്ളിൽ ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ഉടനടി അപ്പീലിൽ തീരുമാനമെടുക്കണം എന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
Most Read: ചന്ദ്രയാൻ- 3 അഞ്ചാംഘട്ടം; ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി