ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 അഞ്ചാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി. അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്‌ച വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ചന്ദ്രയാൻ- 3 ചന്ദ്രനോട് കൂടുതൽ അടുത്തു. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാൻ- 3 പൂർത്തിയാക്കിയത്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയ്‌ക്കാണ് അവസാന ഭ്രമണപഥ ഉയർത്തൽ നടന്നത്. ഓഗസ്‌റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്‌റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറു കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും.
ഓഗസ്‌റ്റ് 17ന് ആയിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്. ഓഗസ്‌റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. ലാൻഡറിലെ ശാസ്‌ത്ര ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും ലോവറിന്റെയും ദൗത്യ കാലാവധി. ഈ 14 ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.
Most Read: മണിപ്പൂരില്‍ ഇന്റർനെറ്റ് ഭാഗികമായി പുന:സ്‌ഥാപിക്കും; സാമൂഹിക മാദ്ധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും