ന്യൂഡെൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിച്ചേക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ, കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മൽസരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയാണ് സോണിയയ്‌ക്ക് മുന്നിൽ ഇത്തരമൊരു ഓഫർ വെച്ചതെന്നാണ് റിപ്പോർട്.
ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതെന്നാണ് റിപ്പോർട്. സോണിയ രാജ്യസഭ തിരഞ്ഞെടുത്താൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്‌ബറേലിയിൽ നിന്ന് പ്രിയങ്ക മൽസരിക്കുമെന്നാണ് വിവരം. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികളായ ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, അൽ ഹനുമന്തയ്യ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ(ബിജെപി) എന്നിവരുടെ രാജ്യസഭയിലെ കാലാവധി അടുത്ത വർഷം ഏപ്രിൽ രണ്ടിന് അവസാനിക്കും.
മല്ലികാർജുൻ ഖാർഗെയുടെ വിശ്വസ്‌തനെന്ന നിലയിൽ നസീർ ഹുസൈന് കോൺഗ്രസ് രണ്ടാമൂഴം നൽകിയേക്കും. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമ അധ്യക്ഷയായ സുപ്രിയ ശ്രീനാട്ടേയ്ക്കും ഇത്തവണ പാർട്ടി സീറ്റ് നൽകാനാണ് സാധ്യത. ഇവർക്കൊപ്പമാകും സോണിയയും കളത്തിലിറങ്ങുക. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മൂവരുടെയും വിജയം സുനിശ്‌ചിതമാണ്.
അടുത്തിടെ പ്രതിപക്ഷ നേതൃയോഗത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ എത്തിയ സമയത്താണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ സോണിയയോട് കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിക്കാൻ ആവശ്യപ്പെട്ടത്. ഇതിനോട് സോണിയ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലെങ്കിലും, അവർ ഇവിടെ നിന്ന് മൽസരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഇപ്പോഴത്തെ ഔദ്യോഗിക വസതിയായ 10 ജൻപഥ് നിലനിത്താൻ സോണിയക്ക് കഴിയും. 1989ൽ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇവിടെയെത്തിയത് മുതൽ സോണിയയുടെ താമസം ഈ വസതിയിലാണ്.
Most Read: ‘രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി’; മണിപ്പൂരിൽ നിന്ന് ഞെട്ടിക്കുന്ന വിവരം