കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയാണ്, തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് പകരക്കാരനായി ഒരാളെ തിരഞ്ഞെടുക്കേണ്ട അവസ്‌ഥയിലേക്ക് പുതുപ്പള്ളിക്കാർ എത്തിയത്. ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തിൽ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തിരഞ്ഞെടുക്കുകയെന്നത് കണ്ടുതന്നെ അറിയണം.
പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുടെ നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. ഇത് സംബന്ധിച്ച് നിയമസഭ വിഞ്‌ജാപനം ഇറക്കി. ഇനി തിരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതൽ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഉപതിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വിഷയം സിപിഎം സെക്രട്ടറിയേറ്റും ചർച്ച ചെയ്‌തു.
സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. എൽഡിഎഫ് സർക്കാരിന് കേരളത്തിലിനി രണ്ടര വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. 1970 മുതൽ ഇന്നേവരെ ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു നിയമസഭയിലേക്ക് എത്തിയിട്ടില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന നേതാവെന്ന റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സമ്മാനിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ആയിരിക്കെ 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്‌നേഹത്തോടെ ഉമ്മൻ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്‌നേഹം 53 വർഷവും തെല്ലിടകുറയാതെ നൽകി. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും അടുത്തതായി വരാൻ പോകുന്നുവെന്ന കാത്തിരിപ്പാണ് ഇനി.
Most Read: പിവി അൻവറിന്റെ മിച്ചഭൂമി കേസ്; നടപടി മൂന്ന് മാസത്തിനകം പൂർത്തിയാക്കും