കൊച്ചി: 53ആം കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ മമ്മൂട്ടി മികച്ച നടനായി. ഇത് ആറാം തവണയാണ് മമ്മൂട്ടിക്ക് സംസ്‌ഥാന അവാർഡ് ലഭിക്കുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.
സൗദി വെള്ളക്കയിലെ മിന്നും പ്രകടനത്തിന് ദേവി വർമ്മ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് നേടി. മികച്ച സ്വഭാവനടൻ പിപി കുഞ്ഞികൃഷ്‌ണൻ (ന്നാ താൻ പോയി കേസ് കൊട്). ന്നാ താൻ പോയി കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും, അപ്പൻ എന്ന സിനിമയിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. ന്നാ താൻ പോയി കേസ് കൊട് ആണ് ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്.
മികച്ച സംവിധായകൻ- മഹേഷ് നാരായണൻ(അറിയിപ്പ്), മികച്ച ബാലതാരം(ആൺ)- മാസ്‌റ്റർ ഡാവിഞ്ചി(പല്ലൊട്ടി 90സ് കിഡ്‌സ്), മികച്ച ബാലതാരം (പെൺ)- തൻമയ സോൾ (വഴക്ക്), മികച്ച കഥാകൃത്ത്- കമൽ കെഎം (പട), മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ (ഇലവീഴാപൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്), മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ (ന്നാ താൻ പോയി കേസ് കൊട്), മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ്, മികച്ച സംഗീത സംവിധാനം- എം ജയചന്ദ്രൻ, മികച്ച പശ്‌ചാത്തല സംഗീതം- ഡോൺ വിൻസന്റ്, പിന്നണി ഗായകൻ- കപിൽ കപിലൻ, പിന്നണി ഗായിക- മൃദുല വാര്യർ, എഡിറ്റിങ്- നിഷാദ് യൂസഫ്, കലാസംവിധാനം- ജ്യോതിഷ് ശങ്കർ തുടങ്ങിയവയാണ് മറ്റു പുരസ്‌കാരങ്ങൾ
ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. ഗൗതം ഘോഷ്, രഞ്‌ജിത്ത്, മധുസൂദനൻ, നേമം പുഷ്‌പരാജ്, പ്രേംകുമാർ, യുവരാജ്, ജെൻസി ഗ്രിഗറി തുടങ്ങിയവരും മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആകെ 154 ചിത്രങ്ങളാണ് ഇത്തവണ ജൂറി പരിഗണിച്ചത്. അതിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയത് 44 ചിത്രങ്ങളാണ്.
Most Read: ഇനി പാസ്‌വേർഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ളിക്‌സ്