തിരുവനന്തപുരം: സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപ്പം തന്നെ തരണമെന്നും അലൻസിയർ പറഞ്ഞു. 2022ലെ കേരള സംസ്‌ഥാന അവാർഡ് ദാന ചടങ്ങിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നാൽ, തന്നെയും കുഞ്ചാക്കോ ബോബനെയും 25,000 രൂപ തന്നു അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപ്പം നൽകണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശിൽപ്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തും’- അലൻസിയർ പറഞ്ഞു.
മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷിനോടുമായിരുന്നു അലൻസിയറിന്റെ അഭ്യർഥന. അതേസമയം, അർഹിക്കുന്ന കൈകളിലാണ് അവാർഡുകൾ എത്തിച്ചേരുന്നതെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെ പ്രഗൽഭരെ തന്നെയാണ് മൂല്യനിർണയത്തിൽ ഏർപ്പാടാക്കിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റേതല്ലാതെ കഥ ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്