കൊച്ചി: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്‌ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി. അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും, പുരസ്‌കാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. വ്യക്‌തമായ തെളിവുകൾ ഇല്ലാതെയാണ് ഹരജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് വ്യക്‌തമാക്കിയ കോടതി, ഹരജി തള്ളി.
ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത് അനധികൃതമായി ഇടപെട്ടെന്നും ജൂലൈ 21ന് നടന്ന അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അവാർഡിനായി മൽസരിച്ച ഫീച്ചർ ഫിലിം ‘ആകാശത്തിന് താഴെ’ യുടെ സംവിധായകനാണ് ലിജേഷ്.
അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും, ഇടപെട്ടുവെന്നുമുള്ള സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്‌പരാജിന്റെ ഓഡിയോയും സന്ദേശം വിനയൻ പുറത്തുവിട്ടിരുന്നു. പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്ന ചലച്ചിത്ര അവാർഡ് നിർണയം സർക്കാർ സ്വാധീനം ഇല്ലാതാക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ ചലച്ചിത്ര അക്കാദമിക്ക് കീഴിലാക്കിയതെന്നും അതാണ് അട്ടിമറിക്കപ്പെട്ടതെന്നും വിനയൻ ആരോപിച്ചിരുന്നു.
Most Read| റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം; കുതിച്ചുയർന്ന് ലൂണ-25- അഭിനന്ദിച്ചു ഐഎസ്ആർഒ