കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസിൽ നടപടികൾ വൈകിയതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വന്യൂ വകുപ്പ്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയതിൽ കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുമാണ് ഹൈക്കോടതിയോട് മാപ്പപേക്ഷിച്ചത്.
ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും റവന്യൂ വകുപ്പ് അപേക്ഷയിൽ വ്യക്‌തമാക്കി. ഇരുവരുടെയും സത്യവാങ്‌മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്‌ടോബർ 18ലേക്ക് മാറ്റി. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ കോ-ഓർഡിനേറ്ററുമായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി നടപടി.
മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത് നടപ്പായില്ല. തുടർന്നാണ് ഹരജിക്കാരൻ കോടതിയലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പിവി അൻവറും കുടുംബാംഗങ്ങളും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് നൽകാൻ ജസ്‌റ്റിസ് ഇ രാജാവിജയരാഘവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതിയുടെ നിർദ്ദേശം.
Most Read: അപകീർത്തി കേസ്; രാഹുലിന് സ്‌റ്റേയില്ല- പരാതിക്കാർക്ക് നോട്ടീസയച്ചു സുപ്രീം കോടതി