ഡെൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി വിധി നീളും. കേസ് ഇന്ന് പരിഗണിച്ച കോടതി, പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചു. എതിർകക്ഷികളുടെ വാദം കൂടി കേൾക്കണമെന്നും, ഓഗസ്‌റ്റ് നാലിന് ഹരജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്‌തമാക്കി.
ഏത് സമയം വേണമെങ്കിലും വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും വൈകാതെ തീരുമാനം വേണമെന്നും രാഹുൽ ഗാന്ധിക്കായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു. എന്നാൽ, എതിർകക്ഷികളെ കേൾക്കാതെ സ്‌റ്റേ നൽകാനാകില്ലെന്നും അതിനാൽ നോട്ടീസ് നൽകുകയാണെന്നും കോടതി അറിയിച്ചു. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാമെന്ന് വ്യക്‌തമാക്കിയ കോടതി, പത്ത് ദിവസത്തിനുളിൽ നോട്ടീസിന് മറുപടി നൽകണമെന്നും എതിർകക്ഷികളോട് നിർദ്ദേശിച്ചു.
ഇതിനിടെ, കേസ് പരിഗണിക്കുന്നതിൽ താൻ പിൻമാറേണ്ടതുണ്ടോയെന്ന് ജസ്‌റ്റിസ് ബിആർ ഗവായ് ഇരുകക്ഷികളോടും ചോദിച്ചു. തന്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുണ്ട്. തന്റെ പിതാവിന് ഇരു അഭിഭാഷകരുമായും ബന്ധമുണ്ട്. കോൺഗ്രസുകാരൻ ആയിരുന്നില്ലെങ്കിലും കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറേണ്ടതുണ്ടോയെന്ന് ഗവായ് ചോദിച്ചത്. എന്നാൽ, ഇരുകക്ഷികളും ഇത് വിഷയമല്ലെന്ന് വ്യക്‌തമാക്കിയതോടെ വാദം തുടരുകയായിരുന്നു.
Most Read: മണിപ്പൂരിൽ സ്‌ത്രീകൾക്ക് എതിരായ അതിക്രമം; അറസ്‌റ്റിലായവരുടെ എണ്ണം നാലായി