ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇൻക്ളുസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ്
ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം നേതാക്കളും പേരിനെ അനൂകൂലിച്ചതായാണ് വിവരം. ഇത് ഇന്ത്യയുടെ ശബ്‌ദത്തിനായുള്ള പോരാട്ടമായതിനാലാണ് ‘ഇന്ത്യ’ എന്ന പേര് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു.
ഈ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയേയും ജനങ്ങളുടെ ശബ്‌ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയുടെ ആശയത്തെ ഒരാള്‍ ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു.
‘ഇന്ത്യ’ സഖ്യത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. രണ്ട് സബ് കമ്മറ്റികളും രൂപീകരിക്കും.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ എന്ന പേരില്‍ മൽസരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തില്‍ തീരുമാനിച്ചതായി എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ് ട്വീറ്റ് ചെയ്‌തു. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരിടാനുള്ള നിര്‍ദേശം യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹത്തിന്റെ സര്‍ഗാത്മകത ഏറെ പ്രശംസിക്കപ്പെട്ടുവെന്നും മറ്റെല്ലാ പാര്‍ട്ടികളും ഇത് അംഗീകരിക്കുക ആയിരുന്നുവെന്നും ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.
2024ല്‍ ടീം ഇന്ത്യയും ടീം എന്‍ഡിഎയും തമ്മിലാണ് മൽസരമെന്ന് ശിവസേന (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്‌തു. യോഗത്തിന് പിന്നാലെ ചക്‌ദേ ഇന്ത്യ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ വിജയിക്കും എന്നായിരുന്നു കോണ്‍ഗ്രസ് ലോക്‌സഭാ എംപി മാണിക്കം ടാഗോറിന്റെ ട്വീറ്റ്.
നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് പേര്. ഇതില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. തീയതി നിശ്‌ചയിച്ചിട്ടില്ല. ഈ യോഗത്തിലായിരിക്കും അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.
കഴിഞ്ഞ മാസം 23ന് പട്‌നയില്‍ചേര്‍ന്ന കൂട്ടായ്‌മയുടെ തുടര്‍ച്ചയായാണ് ഇന്ന് ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തിനെത്തി.
എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Read Also: നിയന്ത്രിക്കാനാവാത്ത ജനത്തിരക്ക്; ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി ആയിരങ്ങൾ