ന്യൂഡെൽഹി: മണിപ്പൂരിൽ നിന്ന് അതിദാരുണമായ മറ്റൊരു കൂട്ടബലാൽസംഗ റിപ്പോർട് കൂടി പുറത്തുവന്നു. ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്‌തിരുന്ന രണ്ടു സ്‌ത്രീകളെ ജനക്കൂട്ടം കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളെ ആൾക്കൂട്ടം നഗ്‌നരാക്കി നടത്തിച്ച മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. എന്നാൽ, സംഭവത്തിൽ ഇതുവരെ പോലീസ് ഇടപെട്ടിട്ടില്ല.
യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്‌ഥലത്ത് നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് കൂട്ടബലാൽസംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ക്രൂരമായ അതിക്രമത്തിനിരയായ സ്‌ത്രീകളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അവരുടെ സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. പിറ്റേ ദിവസം ആശുപത്രിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
കാൻഗ്‌പോക്‌പി സ്വദേശിനികളായ 21ഉം 24ഉം വയസുള്ള യുവതികളാണ് കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. കൂട്ടബലാൽസംഗ കേസിൽ പോലീസ് വീഴ്‌ച വരുത്തിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണിത്. മണിപ്പൂരിൽ രജിസ്‌റ്റർ ചെയ്‌ത ആറായിരത്തിലധികം കേസുകൾ കേന്ദ്രം പരിശോധിക്കും.
അതിനിടെ, മണിപ്പൂരിൽ സ്‌ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാല് പ്രതികളെയും 11 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുകയാണ് ലക്ഷ്യം. സംഭവത്തിന് പിന്നാലെ മിസോറമിൽ മെയ്‌തെയ് വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മിസോറമിലേ ഐസാവലിലാണ് സുരക്ഷ വർധിപ്പിച്ചത്.
Most Read: ഉമ്മൻചാണ്ടിക്ക് പകരക്കാരനാര്? പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്