ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാൽപര്യ ഹരജികളിലും ഇന്ന് വാദം കേൾക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കോവിഡ് ബാധിതനായതിനെ തുടർന്ന് മാറ്റിവെച്ച വാദം കേൾക്കലാണ് ഇന്ന് പുനരാരംഭിക്കുന്നത്.
പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് വാക്‌സിൻ വാങ്ങാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന അഡ്വ. വിപ്ളവ് ശർമയുടെ ഹരജിയും വ്യാജവാക്‌സിനുകൾ തടയണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരി സമർപ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പ്രഥമ ദൃഷ്‌ട്യാ തന്നെ പൗരൻമാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഒട്ടേറെ കൂടിയാലോചനകൾക്ക് ശേഷമാണ് വാക്‌സിൻ നയം രൂപീകരിച്ചതെന്നാണ് കേന്ദ്രസർക്കാർ നിലപാട്. അതിനാൽ വാക്‌സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
വാക്‌സിൻ സൗജന്യമായി നൽകുമെന്ന് സംസ്‌ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്‌സിൻ വില ജനങ്ങളെ ബാധിക്കില്ലെന്നും വാക്‌സിനുകളുടെ ലഭ്യതക്കുറവും അതിതീവ്ര രോഗവ്യാപനവും കാരണം എല്ലാവർക്കും ഒറ്റയടിക്ക് നൽകാൻ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
Read also: തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികൾ; ബാബാ രാംദേവ്