ന്യൂഡെല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്‌റ്റിസ് വി രാമസുബ്രഹ്‌മണ്യൻ പിന്‍മാറി. മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്‌ജിയുടെ പിൻമാറ്റം. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും. ബെംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, മഅദ്‌നിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും കേരളത്തിൽ എത്തിയാൽ മഅദ്‌നി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകര സംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിചാരണ വേഗത്തിൽ നടക്കുന്നില്ലെന്നും ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ ജഡ്‌ജി ഇല്ലെന്നും മഅദ്‌നി ഹരജിയില്‍ വ്യക്‌തമാക്കി. എന്നാൽ മഅദ്‌നി അപകടകാരിയായ ആളാണെന്നായിരുന്നു കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അഭിപ്രായപ്പെട്ടിരുന്നത്.
Read also: മഅദ്‌നിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത്; സുപ്രീം കോടതിയിൽ കര്‍ണാടക സര്‍ക്കാര്‍







































