തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ചു മെഡിക്കൽ ബോർഡ് റിപ്പോർട്. മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താൻ കഴിയുന്നില്ലെന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നത്. മയോകാർഡിയൽ ഇൻഫ്രാക്ഷനാണ് മരണകാരണമെങ്കിലും അതിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താൻ മെഡിക്കൽ ബോർഡിന് കഴിഞ്ഞില്ല. മെഡിക്കൽ ബോർഡ് റിപ്പോർട് ക്രൈം ബ്രാഞ്ചിന് കൈമാറി.
2019 ഏപ്രിലിലാണ് നയന സൂര്യയെ (28) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയമ്പലം ആൽത്തറ ജങ്ഷനിലെ ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്നു. സ്വാഭാവിക മരണമെന്ന് കരുതിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട് സുഹൃത്തുക്കൾക്ക് ലഭിച്ചതോടെ കൊലപാതകമെന്ന് ആക്ഷേപം ഉയർന്നു.
അതോടെ തുടങ്ങിയ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രുപീകരിച്ച വിദഗ്ധ മെഡിക്കൽ ബോർഡ് സംഘമാണ് കൊലപാതക സാധ്യത പൂർണമായി തള്ളുന്നത്. നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിലും അടിവയറ്റിലും ഉൾപ്പടെ ചില പരുക്കുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ആ പരിക്കുകളൊന്നും മരണകാരണമല്ലെന്ന് വിലയിരുത്തിയാണ് കൊലപാതക സാധ്യത തള്ളാനുള്ള പ്രധാനകാരണമായി മെഡിക്കൽ ബോർഡ് പറയുന്നത്.
ഇൻസുലിന്റെയും വിഷാദരോഗത്തിനുള്ള മരുന്നിന്റെയും അമിത ഉപയോഗമാണ് ആത്മഹത്യക്കുള്ള സാധ്യതകൾ വർധിപ്പിക്കുന്നത്. മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇൻസുലിന്റെ അമിത ഉപയോഗത്തെ കുറിച്ചും മരണശേഷമുള്ള ജീവിതത്തെ കുറിച്ചും നയന ഗൂഗിളിൽ തിരഞ്ഞത് ഈ സാധ്യത വർധിപ്പിക്കുകയും ചെയുന്നു. ആത്മഹത്യയോ രോഗമോ എന്ന് ഉറപ്പിക്കുന്നില്ലെങ്കിലും കൊലപാതകം അല്ലെന്ന് ഉറപ്പിച്ചു അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
Most Read| പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച