കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്‌ടമായി. പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ട്വന്റി-20യും യുഡിഎഫും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. വൈസ് പ്രസിഡണ്ടിനെതിരായ അവിശ്വാസ പ്രമേയം ഉച്ച കഴിഞ്ഞ് അവതരിപ്പിക്കും.
21 അംഗ ചെല്ലാനം പഞ്ചായത്തിൽ എല്‍ഡിഎഫിന് 9ഉം , ട്വന്റി-20ക്ക് 8ഉം, യുഡിഎഫിന് 4ഉം സീറ്റാണ് ഉള്ളത്. എറണാകുളം എംപി ഹൈബി ഈഡന്‍ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്‌ട്രീയ നീക്കമാണ് ചെല്ലാനത്ത് എല്‍ഡിഎഫിന്റെ ഭരണ നഷ്‌ടത്തിന് ഇടയാക്കിയത്.
കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും ട്വന്റി-20 രൂപീകരിച്ചത്. സംഘടന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടി. എന്നാല്‍ ട്വന്റി-20ക്കൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാന്‍ അന്ന് കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. അരാഷ്‌ട്രീയവാദികള്‍ എന്ന മുദ്ര കുത്തിയായിരുന്നു അന്ന് കോണ്‍ഗ്രസ് ട്വന്റി-20യുമായി സഖ്യം ചേരുന്നതില്‍ നിന്ന് വിട്ട് നിന്നത്.
എന്നാല്‍ ആ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോക്കം പോവുകയായിരുന്നു. പുതിയ ഭരണത്തില്‍ വൈസ് പ്രസിഡണ്ട് സ്‌ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രസിഡണ്ട് സ്‌ഥാനം ട്വന്റി-20ക്ക് നല്‍കുമെന്നാണ് വിവരം. ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്‌തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റേത് അവസരവാദ കൂട്ടുകെട്ടാണെന്ന് ഇടതു മുന്നണി ആരോപിച്ചു. ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ ഇത് തിരിച്ചടിയാകുമെന്നും നേതൃത്വം പറഞ്ഞു.
Most Read: യുപിയിൽ കന്യാസ്‍ത്രീകളെ ആക്രമിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ; പരാതി