മിർപൂർ: ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദു യുവവാഹിനി പ്രവർത്തകർ. മിർപൂർ കാത്തലിക് മിഷൻ സ്‌കൂളിലെ പ്രിൻസിപ്പാൾ സിസ്‌റ്റർ ഗ്രേസി മോണ്ടീറോയും സഹപ്രവർത്തക സിസ്‌റ്റർ റോഷ്‌നി മിൻജുമാണ് ആക്രമണത്തിന് ഇരയായത്.
മതപരിവർത്തനം നടത്താൻ എത്തിയതാണെന്ന് ആരോപിച്ച് തീവ്ര ഹിന്ദു സംഘടന ഹിന്ദു യുവവാഹിനിയുടെ പ്രവർത്തകർ കന്യാസ്‍ത്രീകളെ തടഞ്ഞുവെക്കുകയും ക്രൂരമായി ആക്രമിക്കുകയും ആയിരുന്നു എന്നാണ് റിപ്പോർട്.
മിർപൂരിൽനിന്ന് വാരാണസിയിലേക്ക് പോകാൻ മൗ ബസ് സ്‌റ്റാൻഡിൽ എത്തിയപ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞയാഴ്‌ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവന്നത്.
ആക്രമണത്തിന് പിന്നാലെ കന്യാസ്‍ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്‌ഥർ ഇടപെട്ടതോടെയാണ് ഇവരെ മോചിപ്പിച്ചത്.
അതേസമയം അക്രമം നടത്തിയ ഹിന്ദു യുവവാഹിനി പ്രവർത്തകർക്കെതിരെ കന്യാസ്‍ത്രീകൾ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം.
Most Read: ലഖിംപൂര്‍: ‘അന്വേഷണം അനന്തമായി നീട്ടാനാകില്ല’; വിമർശനവുമായി സുപ്രീം കോടതി