ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാൻസിയില്‍ ട്രെയിന്‍ യാത്രക്കിടെ കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാൾ കൂടി അറസ്‌റ്റിൽ. കന്യാസ്‍ത്രീകൾക്ക് എതിരെ പരാതി നൽകിയ അജയ് ശങ്കർ തിവാരിയെയാണ് രാവിലെയോടെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ സംഭവത്തിൽ അറസ്‌റ്റിൽ ആയവരുടെ എണ്ണം മൂന്നായി. ഇന്നലെ രണ്ട് പേർ പിടിയിൽ ആയിരുന്നു. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് ഇന്നലെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കരുതൽ അറസ്‌റ്റ് മാത്രമാണ് നടത്തിയിരിക്കുന്നത് എന്നും എസ്‌പി സൗമിത്ര യാദവ് പറഞ്ഞു. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി പോലീസ് വ്യക്‌തമാക്കി.
മാർച്ച് 19നാണ് ഡെൽഹിയിൽ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന മലയാളികള്‍ ഉൾപ്പടെയുള്ള കന്യാസ്‍ത്രീകൾ അടക്കം നാല് പേര്‍ക്കെതിരെ ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്.
ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്‍ത്രീ വിദ്യാർഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്‍ത്രീയും മറ്റൊരു കന്യാസ്‍ത്രീയും കൂടി ഡെൽഹിയിൽ നിന്നും വരികയായിരുന്നു. വിദ്യാർഥികള്‍ സാധാരണ വസ്‌ത്രത്തിലും കന്യാസ്‍ത്രീകള്‍ സഭാവസ്‌ത്രത്തിലും ആയിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി സർക്കാരിനോടും, ഇന്ത്യൻ റെയിൽവേയോടും റിപ്പോർട് തേടിയിരുന്നു. നാല് ആഴ്‌ചക്കുളളിൽ മറുപടി നൽകണം. മതപരിവർത്തനം ആരോപിച്ച് കന്യാസ്‍ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന ഝാൻസി റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.
Also Read: ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്