മോസ്കോ: ആണവ നയത്തിൽ നിർണായക മാറ്റം വരുത്തി റഷ്യ. യുക്രൈനുമായുള്ള സംഘർഷത്തിനിടെയാണ് ആണവ പരിഷ്കാരങ്ങൾക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ അംഗീകാരം നൽകിയത്.
യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുന്ന പുതിയ നയം, റഷ്യയ്ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ്. ബാഹ്യ ആക്രമണമുണ്ടായാൽ പ്രതികാരമായി ആണവായുധങ്ങളുടെ ഉപയോഗം വിപുലീകരിക്കാൻ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു.
രാജ്യത്തിന്റെ തത്വങ്ങൾ നിലവിലെ സാഹചര്യത്തിന് അനുസൃതമായി കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് റഷ്യയുടെ ആണവനയത്തിലെ മാറ്റങ്ങളെ കുറിച്ച് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പടെ റഷ്യയ്ക്കെതിരായ ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ പുട്ടിൻ പുതുതായി ഒപ്പിട്ട ഉത്തരവ് അനുവദിക്കുന്നു.
സഖ്യരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ വെളിച്ചത്തിൽ നയം പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള പുട്ടിന്റെ പരാമർശങ്ങൾക്ക് ഒരുമാസത്തിന് ശേഷമാണ് ഈ നയ പരിഷ്കരണ നീക്കം. നൂതന പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ പ്രദേശത്തിനുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ യുക്രൈനിനെ അനുവദിക്കുന്നത് പിരിമുറുക്കം വർധിപ്പിക്കുമെന്നും റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു പുട്ടിന്റെ മുന്നറിയിപ്പ്.
അതേസമയം, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്. ഈ വർഷം സന്ദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യൻ പ്രസിഡണ്ട് വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാകും പുട്ടിൻ ഇന്ത്യയിലെത്തുക. റഷ്യ- യുക്രൈൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യ പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദർശനം.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’