തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളില്‍ പ്രധാനമാണ് ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം.
സ്‌ത്രീയില്‍ നിന്ന് പുരുഷനിലേക്ക് (ട്രാൻസ് മെൻ ) മാറുന്നതിനുള്ള ശസ്‌ത്രക്രിയക്കായി പരമാവധി 5 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്‌ത്രീയിലേക്ക് (ട്രാന്‍സ് വുമണ്‍) മാറുന്നതിനുള്ള ശസ്‌ത്രക്രിയക്കായി പരമാവധി 2.50 ലക്ഷം രൂപയും നൽകുന്ന പദ്ധതിയാണ് ഇത്.
പദ്ധതി പ്രകാരം നേരത്തെ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ലിസ്‌റ്റില്‍ ഉൾപ്പെടാതെപോയ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) കൂടി ധനസഹായം നല്‍കുന്നതിനായാണ് പുതുതായി തുക അനുവദിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
നടപ്പുവര്‍ഷം ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളില്‍ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 54 പേരും ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ 27 പേരുമായി ആകെ 81 അപേക്ഷകളാണ് ലഭിച്ചത്.
ആനുകൂല്യത്തിന് അര്‍ഹരായ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 22 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്കും, ട്രാന്‍സ് മെന്‍ വിഭാഗത്തില്‍ മുഴുവന്‍ വ്യക്‌തികള്‍ക്കും തുക അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ ശേഷിച്ചിരുന്ന 30 പേര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
Read Also: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്