മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി സ്വകാര്യ ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്.
വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായിൽ കമ്പ് കൊണ്ട് മുറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ബന്ധുക്കൾ ഇത് സമ്മതിക്കുകയും ചെയ്തു.
എന്നാൽ, അനസ്തേഷ്യ നൽകി അൽപ്പസമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. ഇതോടെ മരണകാരണം ചികിൽസാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. എന്നാൽ, ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോകോൾ പ്രകാരമുള്ള ചികിൽസയാണ് കുഞ്ഞിന് നൽകിയതെന്നുമാണ് അധികൃതർ പറയുന്നത്.
Most Read| കെജ്രിവാൾ തിരികെ ജയിലിലേക്ക്