തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിൽ എത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്. സംഭവത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളും പരാതി നൽകി.
മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക് റോഡുമാർഗം പണമെത്തിച്ചെന്നാണ് പരാതി. കൊടകരയിൽ കുഴൽപ്പണത്തിലെ മൂന്നരക്കോടി കൊളളയടിക്കപ്പെട്ടത് ഗൗരവമേറിയ സംഭവമാണെന്നും അന്വേഷണം വേണമെന്നും വിജയരാഘവൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പാലക്കാട്ടും സമാന സംഭവം നടന്നെന്നാണ് എൽഡിഎഫ് കൺവീനറുടെ ആരോപണം.
കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്‌ടർക്കാണ് ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ പരാതി നൽകിയത്. തിരഞ്ഞെടുപ്പിൽ കളളപ്പണമൊഴുക്കന്നത് ജനാധിപത്യത്തെ തകർക്കുന്നതായതിനാൽ നിയമ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം ഇത് സംബന്ധിച്ച മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പാലക്കാട് എസ്‌പി അറിയിച്ചു.
Also Read: ജില്ലയിൽ കർശന നിയന്ത്രണം; പോലീസ് പരിശോധനയും ശക്‌തം






































