കണ്ണൂർ: ജില്ലയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. സ്വകാര്യ വാഹനങ്ങളും ചുരുക്കം ചില ചരക്കു വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.
സത്യവാങ്മൂലം അടക്കമുള്ള യാത്രയുടെ ഉദ്ദേശം വ്യക്‌തമാക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുന്നുള്ളു. ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുമെന്നും പോലീസ് അറിയിച്ചു.
ഹോട്ടലുകൾ ഒഴികെ നഗരത്തിലെ കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും മാത്രമാണ് സർവീസ് നടത്തിയത്. യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യ ബസുകളിൽ ചിലതു സർവീസ് നിർത്തി. അതേസമയം ഗ്രാമ പ്രദേശങ്ങളിലെ അത്യാവശ്യ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
പല സ്‌ഥലത്തും നിരോധനാജ്‌ഞയും നിലനിൽക്കുന്നുണ്ട്. നാളെയും നിയന്ത്രണം ശക്‌തമാകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ആയിരത്തിനു മുകളിലാണ് ജില്ലയിലെ കോവിഡ് രോഗികൾ. വൈറസ് വ്യാപനം പ്രതിരോധിക്കാൻ നടപടികൾ കടുപ്പിക്കുകയാണ് അധികൃതർ.
Malabar News: സർക്കാരിന് പിന്തുണ; വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭയും