ആലപ്പുഴ: തലശ്ശേരിയില്‍ സംഘ്പരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്ക് എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യം നടപ്പാക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ അറിയാം.
എന്നാല്‍ വിദ്വേഷം കുത്തിവെക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കൃഷ്‌ണപിള്ള സ്‌മാരക പഠനകേന്ദ്രം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്‌ത്രം, ഭക്ഷണം തുടങ്ങിയവയിലും സംഘ്പരിവാര്‍ കടന്നാക്രമണം നടത്തുകയാണ്. നിലവില്‍ കേരളത്തില്‍ സംഘ്പരിവാര്‍ പ്രചരണങ്ങള്‍ ഏല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അവർ വര്‍ഗീയത കുത്തിവെക്കുകയാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ഹലാല്‍ വിവാദത്തിന്റെ പേരില്‍ വര്‍ഗീയത പരത്തുകയാണ്. ഹലാല്‍ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാര്‍ലമെന്റിലെ ഭക്ഷണത്തിലും ഹലാല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ അതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പിനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്‌ഥാപിച്ചത്; മുഖ്യമന്ത്രി