എരുമേലി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ് എരുമേലി പോലീസ് പിടികൂടിയത്.
സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
നല്ല പ്രിന്റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പോലീസ് നിരീക്ഷിച്ചിരുന്നു.
മൊബൈല്‍ കടയുടെ ഉടമയാണ് നഫീസ്. കോട്ടയം എസ്‍പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‍തത്.
അതേസമയം മരക്കാറിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിൽ ആണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പുലര്‍ച്ചെ തന്നെ നടന്ന ഫാന്‍സ് ഷോകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ക്ളിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്.
Most Read: ‘നൻപകൽ നേരത്ത് മയക്കം’; ലിജോ- മമ്മൂട്ടി ചിത്രം പൂർത്തിയായി