ഇരിട്ടി: റബറിന് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത 250 രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണമെന്ന് തലശേരി ആർച്ച് മാർ ജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടു. ഒരു ചങ്കോ രണ്ടു ചങ്കോ ഉണ്ടാവട്ടെ, സംസ്‌ഥാന സർക്കാർ വാക്ക് പാലിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കേരളം 250 രൂപ തന്നാൽ എൽഡിഎഫിന് വോട്ട്. കേന്ദ്രം 300 രൂപ തന്നാൽ അവർക്ക് വോട്ട്. മലയോര കർഷകന്റെ രാഷ്‌ട്രീയം ഇനി അതിജീവനത്തിന്റെ രാഷ്‌ട്രീയമാണെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ സമിതി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കർഷക അതിജീവന മാർച്ച് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസിനു ആത്‌മാർഥത ഉണ്ടെങ്കിൽ പ്രകടന പത്രികയിൽ റബറിനു 250 രൂപയെന്ന വാഗ്‌ദാനം പാലിക്കണം. കർഷകന് നൽകിയ വാഗ്‌ദാനം പാലിച്ചാൽ മാത്രമേ നവകേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാനാകുള്ളൂ. ഇല്ലെങ്കിൽ നവകേരള സദസ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ രണ്ടു ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്‌ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് മാർ ജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടു.
കണ്ണൂരിൽ നവകേരള സദസിന്റെ പ്രഭാത ഭക്ഷണ കൂട്ടായ്‌മയിൽ പോയത് രുചി നോക്കാനല്ല. കർഷകന് വേണ്ടി ഈ ആവശ്യം നേരിട്ട് ഉന്നയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ കടുവ കർഷകനെ കൊന്ന കേസിൽ ഡിഎഫ്ഒക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉളിക്കൽ ടൗണിൽ കാട്ടാന ചവിട്ടിക്കൊന്ന ആത്രശ്ശേരി ജോസിന്റെ കബറിടത്തിൽ പ്രാർഥന നടത്തിയ ശേഷം ഇരിട്ടിയിൽ റാലിയോടെയായിരുന്നു യാത്രയുടെ തുടക്കം. 22ന് തിരുവനന്തപുരത്ത് അവസാനിക്കും.
Most Read| ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്‌ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും