തിരുവനന്തപുരം: ഇടതുമുന്നണി തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപിച്ച പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെ കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ വിരുദ്ധർ പദ്ധതിക്കെതിരെ തുടർ സമരം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പോലും തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും നടപ്പാക്കും; മുഖ്യമന്ത്രി പറഞ്ഞു.
അടിസ്‌ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്വയം വിനാശനത്തിലാണ് പ്രതിപക്ഷമെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ക്യാമ്പയിൻ അവർക്ക് തന്നെയാണ് യോജിക്കുന്നതെന്നും ത്യക്കാക്കരയിൽ ഇടതുമുന്നണി 100 തികക്കുമെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിൽവർ ലൈൻ സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്‌തതക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘കല്ലിടേണ്ട സ്‌ഥലത്ത് കല്ലിടും. ഏത് പദ്ധതി വന്നാലും ചിലർ കുപ്രചരണങ്ങൾ നടത്തും. ഇവിടെ പ്രതിപക്ഷം അതിന്റെ ഹോൾസയിൽ ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി മോശമാണ്. അങ്ങനെ കരുതി വികസന പ്രവർത്തനങ്ങൾ വേണ്ടെന്ന് കരുതാനാകില്ല. വികസന പ്രവർത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്‌തിപ്പെടുത്തുന്നത്’, മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്