കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി.
കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഞായറാഴ്ച രാവിലെ പ്രതികള്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നടിയെ തങ്ങള്‍ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികള്‍ പറഞ്ഞത്. തങ്ങള്‍ ജോലിയാവശ്യത്തിനായാണ് കൊച്ചിയില്‍ എത്തിയതെന്നും, മാളില്‍ വച്ച് അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നും അവര്‍ പറഞ്ഞു.
നടിയെ മാളില്‍ വച്ച് കണ്ടപ്പോള്‍ അടുത്തുപോയി സംസാരിച്ചെന്ന് സമ്മതിച്ച യുവാക്കള്‍, മനഃപൂര്‍വ്വം നടിയെ പിന്തുടരുകയോ, അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇനി എന്തെങ്കിലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെകില്‍ തങ്ങള്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും യുവാക്കള്‍ പറഞ്ഞിരുന്നു.
കൊച്ചിയിലെ ലുലു മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം നടന്നത്. നടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നു നടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ ആണ് പോലീസ് കേസെടുത്തത്. വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
National News: കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ലജ്ജയില്ലാതെ ഇടപെടുന്നുവെന്ന് മമത ബാനര്‍ജി