തിരുവനന്തപുരം: സംസ്‌ഥാനത്ത് നടക്കുന്ന പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് നടക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥൻ എംഎൽഎയും നിരാഹാര സമരം തുടങ്ങി.
ഇത് ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് നിരാഹാരത്തിന് തുടക്കം കുറിച്ച ഷാഫി പറമ്പിൽ എംഎൽഎ വ്യക്‌തമാക്കി. ‘പിണറായിക്ക് മോദിയുടെ ശൈലിയാണ്. യുവാക്കളുടെ പോരാട്ടത്തെ ആക്ഷേപിക്കുകയാണ് പിണറായി. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സമര രംഗത്തേക്ക് ഇറങ്ങുന്നത്’- ഷാഫി പറയുന്നു.
സമരത്തിന് ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22ആം തീയതി മുതൽ അനിശ്‌ചിത കാല നിരാഹാര സമരം നടത്തുമെന്നാണ് ഉദ്യോഗാർഥികൾ മുന്നറിയിപ്പ് നൽകുന്നത്. കാലഹരണപ്പെട്ട ലിസ്‌റ്റിൽ ഉൾപ്പെട്ടവരാണ് സമരം ചെയ്യുന്നത് എന്നുള്ള എ വിജയരാഘവൻ ആരോപിച്ചത് ഇതിനിടെ വിവാദമായി.
അതേസമയം, സെക്രട്ടറിയേറ്റ് നടക്ക് പുറത്ത് ശയന പ്രദക്ഷിണവുമായി ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റ് ഉദ്യോഗാർഥികളുടെ പ്രതിഷേധവും ഇന്ന് നടന്നു. പോലീസെത്തിയാണ് ഒടുവിൽ ഇവരെ നിയന്ത്രിച്ചത്. എൽജിഎസ് ഉദ്യോഗാർഥികളുടെ സമരത്തിനിടെ സമര നേതാവ് ലയ രാജേഷ് കുഴഞ്ഞുവീണു.
നൂറ് കണക്കിന് താത്‍കാലികക്കാരെ നിയമിക്കാൻ നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെ, സിപിഒ ലിസ്‌റ്റിൽപ്പെട്ടവരുടെ പിൻനടത്തം, അധ്യാപക ലിസ്‌റ്റിൽപ്പെട്ടവരുടെ നിരാഹാരം, എൽജിഎസുകാരുടെ ശയന പ്രദക്ഷിണം തുടങ്ങിയ സമരങ്ങൾ കൊണ്ട് സെക്രട്ടറിയേറ്റ് പരിസരം ഇന്ന് ശക്‌തമായിരുന്നു.
Entertainment News: പ്രണയ ദിനത്തിൽ ‘മധുരം’ പകർന്ന് ജോജുവും ശ്രുതിയും; ടീസർ കാണാം