ന്യൂഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യ ചികിൽസയും ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിൽ ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ഈ രോഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷയും ബ്ളാക്ക് ഫംഗസ് രോഗത്തിന് ലഭിക്കുന്നില്ല. അടിയന്തരമായി ഇക്കാര്യങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സോണിയാ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്‌ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് രോഗത്തിന്റെ പ്രാധാന്യം വ്യക്‌തമാക്കുന്നുവെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ടും സോണിയ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണം. രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സോണിയ പറഞ്ഞിരുന്നു.
Must Read: കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്




































