ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 45,000 കടന്നു. ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം 45,432 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കൂടാതെ രോഗബാധിതരായ ആളുകളിൽ 84.4 ശതമാനം പേരും കോവിഡ് ബാധിതരാണ്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെയാണ് ബ്ളാക്ക് ഫംഗസ് കൂടുതൽ ആളുകളിൽ സ്‌ഥിരീകരിച്ചത്.
ഗുജറാത്തിലാണ് രാജ്യത്ത് ആദ്യമായി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആളുകൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തു. രോഗം സ്‌ഥിരീകരിച്ച ആളുകളിൽ 21,085 പേർ നിലവിൽ ചികിൽസയിൽ കഴിയുകയാണ്. കൂടാതെ 4,252 പേർക്ക് രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസിനെ തുടർന്ന് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.
രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയാണ് പ്രധാനമായും ബ്ളാക്ക് ഫംഗസ് പിടികൂടുന്നത്. പ്രമേഹം, ക്യാൻസർ എന്നീ രോഗങ്ങൾ ഉള്ള ആളുകളിൽ രോഗം സങ്കീർണമാകാനുള്ള സാധ്യതയും കൂടുതലാണ്. നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ നിരവധി പഠനങ്ങള്‍ക്കൊടുവിലാണ് ബ്ളാക്ക് ഫംഗസിനുള്ള ചികിൽസാ രീതിയും മാര്‍ഗ നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയത്.
ആംഫോടെറിസിൻ ബി എന്ന മരുന്നാണ് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആളുകൾക്ക് നൽകുന്നത്. ഓരോ സംസ്‌ഥാനത്തും റിപ്പോര്‍ട് ചെയ്യപ്പെടുന്ന ബ്ളാക്ക് ഫംഗസ് കേസിന്റെ അളവനുസരിച്ചാണ് മരുന്ന് വിതരണം ചെയ്യുന്നത്. മരുന്ന് വിതരണം ചെയ്യുന്നതിന്റെ മേല്‍നോട്ട ചുമതല നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റിക്കാണ്.
Read also : ബലിപെരുന്നാൾ പരസ്‌പര സ്‌നേഹത്തിന്റെ വിളംബരമാകണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി