വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളതെന്ന് ഐഎംഎഫ് (ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). ഐഎംഎഫിലെ സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍ രുചിര്‍ അഗര്‍വാളും മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധ ഗീത ഗോപിനാഥും സംയുക്‌തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2021 അവസാനത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ 35 ശതമാനത്തിന് മാത്രമേ വാക്‌സിൻ നല്‍കാന്‍ കഴിയുകയുള്ളൂ. ഇന്ത്യയിലെ നിലവിലെ സാഹചര്യം മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് പാഠമാണ്. ആദ്യ തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ രംഗം മികച്ചതായിരുന്നു. എന്നാൽ, ഇത്തവണ വളരെയധികം തകര്‍ന്നിരിക്കുന്നു. ഓക്‌സിജന്‍, ആശുപത്രി കിടക്കകള്‍, വൈദ്യസഹായം തുടങ്ങിയവയുടെ അഭാവം മൂലം നിരവധി പേര്‍ മരിക്കുകയാണ്.
ബ്രസീലിലെ ഭീകരമായ കോവിഡ് തരംഗവും ഇന്ത്യയിലേതിനു സമാനമാണ്. ഇടത്തരം വരുമാനമുള്ള മറ്റ് രാജ്യങ്ങളില്‍ വരാനിരിക്കുന്ന ദുരിതങ്ങളുടെ മുന്നറിയിപ്പാണ് ഇന്ത്യയിലുള്ളത്. കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ അതിജീവിക്കാന്‍ വന്‍ തോതിൽ വാക്‌സിനുള്‍പ്പെടെ ഇന്ത്യ സമാഹരിക്കേണ്ടി വരും.
വളരെ പ്രധാനപ്പെട്ട അസംസ്‌കൃത വസ്‌തുക്കളുടെ കുറവ് ഉള്‍പ്പെടെയുള്ള ഉല്‍പാദന തടസങ്ങള്‍ ഇന്ത്യയിൽ തുടരുകയാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രതിരോധ ഉല്‍പാദന നിയമപ്രകാരം കയറ്റുമതി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട് സൂചിപ്പിക്കുന്നു.
Also Read: രണ്ടാം തരംഗം രൂക്ഷം; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 420 ഡോക്‌ടർമാർ