പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേമത്ത് മൽസരിക്കാൻ വിട്ടുതരില്ലെന്ന് പറഞ്ഞ് പുതുപ്പള്ളിയിൽ കനത്ത പ്രതിഷേധം. അദ്ദേഹത്തിന്റെ വീടിന് മുന്നിലും കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുയായികളും അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലേക്ക് ഇരച്ചെത്തി കൊണ്ടിരിക്കുകയാണ്. സീറ്റുചർച്ചക്ക് ശേഷം ഉമ്മൻചാണ്ടി ഇന്ന് പുതുപ്പള്ളിയിൽ എത്തി. ഈ അവസരത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മൽസരിക്കാൻ ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും നേമത്ത് ഉയർന്നു കേട്ടിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടി തന്നെ നേമത്ത് ബിജെപിക്കെതിരായ പോരാട്ടത്തിന് ഇറങ്ങിയാൽ സംസ്‌ഥാനത്താകെ അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
വനിതാ പ്രവർത്തകരടക്കമുള്ളവർ ഉമ്മൻചാണ്ടിയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. അൻപത് വർഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ഉമ്മൻചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞ് നിർത്തിയ പ്രവർത്തകർ വളരെ വൈകാരികമായാണ് പ്രതികരിച്ചത്, പുതുപ്പള്ളി വിടരുതെന്ന് ചിലർ കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ അദ്ദേഹത്തിന്റെ വീടിന് മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു. സംസ്‌ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മൽസരിക്കുകയാണ് വേണ്ടതെന്ന് കെസി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചു.
Also Read: സീറ്റ് കൈമാറ്റം; പാലക്കാട്ട് കോൺഗ്രസിലും പരസ്യ പ്രതിഷേധം