പാലക്കാട്: കോൺഗ്രസിന്റെ മൂന്ന് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിന് എതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ. മണ്ണാർക്കാടിന് പുറമെ മലമ്പുഴ, കോങ്ങാട്, നെൻമാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് പുതുതായി നഷ്‌ടപ്പെട്ടത്. ഇതിനെതിരെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
മലമ്പുഴ മണ്ഡലത്തിലെ പുതുശേരി, കല്ലേപ്പുള്ളി, മരുതറോഡ് പ്രദേശങ്ങളിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭാരതീയ നാഷണൽ ജനതാദൾ എന്ന പാർട്ടിക്ക് കോൺഗ്രസ് നേതൃത്വം സീറ്റ് വിൽപന നടത്തിയെന്നാണ് ആക്ഷേപം. പ്രാദേശിക നേതാക്കളെയെങ്കിലും മൽസരിപ്പിക്കാൻ പാർട്ടി തയാറാകുന്നില്ലെങ്കിൽ മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളും മണ്ഡലം, ബൂത്ത് ഭാരവാഹികളും രാജി വെക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നെൻമാറ മണ്ഡലത്തിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. കോൺഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തതിലാണ് പ്രതിഷേധം. കോൺഗ്രസിന് നഷ്‌ടപ്പെട്ട മറ്റൊരു മണ്ഡലമാണ് കോങ്ങാട്. മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം വന്നപ്പോഴാണ് പ്രവർത്തകർ ഇക്കാര്യം അറിയുന്നത്. ജില്ലയിലെ കോൺഗ്രസ് നേതാക്കളാരും പ്രാദേശിക കോൺഗ്രസ് ഭാരവാഹികളോട് കൂടിയാലോചന നടത്തിയിരുന്നില്ല.
ഇതുവരെ ചർച്ച ചെയ്യപ്പെടാതിരുന്ന മണ്ഡലമാണ് മുസ്‌ലിം ലീഗിന് നൽകിയത്. മണ്ണാർക്കാട് മണ്ഡലം ഏറെ നാളായി മുസ്‌ലിം ലീഗിന്റെ കൈവശമാണ്. ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിക്കാതെ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ച് സ്‌ഥാനാർഥി പട്ടിക തയാറാക്കിയതിന് ഡിസിസി നേതൃത്വത്തിന് എതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
Also Read: ശബരിമല; കടകംപള്ളിയുടെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്‌തി