തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമെന്ന് സിപിഎം നേതാക്കൾ. ശബരിമല വിഷയം ആവർത്തിച്ച് ഉന്നയിക്കാൻ ബിജെപിക്കും കോൺഗ്രസിനും അവസരം നൽകുന്നതാണ് സുരേന്ദ്രന്റെ പ്രസ്‌താവനയെന്നാണ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.
ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിച്ചത് യുഡിഎഫാണ്. ഇതിൽ പാർട്ടി നിലപാട് വ്യക്‌തമാക്കിയതോടെ ആ ചർച്ചയുടെ ശക്‌തിയും ക്ഷയിച്ചു. എന്നാൽ, കടകംപള്ളിയുടെ ഖേദപ്രകടനം പ്രതിപക്ഷത്തിന് വീണ്ടും ആയുധം നൽകാനേ വഴിയൊരുക്കൂ എന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.
ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച ചർച്ച വീണ്ടും ഉയരാൻ ഇട നൽകരുതെന്ന് ആയിരുന്നു സിപിഎമ്മിന്റെ തീരുമാനം. വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചപ്പോഴും സിപിഎം അതിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഉണ്ടായത്. വിശ്വാസ സംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോൺഗ്രസ് അടുത്ത നീക്കം നടത്തിയപ്പോഴാണ് സിപിഎം പ്രതികരിച്ചത്. സുപ്രീം കോടതി വിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചർച്ച ചെയ്‌തും സമവായത്തിലൂടെയും ആകണമെന്നും ആയിരുന്നു സിപിഎമ്മിന്റെ നിലപാട്.
ശബരിമലയിൽ യുവതികൾ കയറിയതിനെ കുറിച്ച് മിണ്ടാതെ പുതിയ സാഹചര്യം നേരിടുന്നത് എങ്ങനെയാകുമെന്ന കാര്യത്തിൽ മാത്രം വിശദീകരണം നൽകിയാണ് ഇത് സംബന്ധിച്ച ചർച്ച സിപിഎം അവസാനിപ്പിച്ചത്. എന്നാൽ, ശബരിമലയിൽ യുവതികൾ കയറാൻ ഇടയായതിൽ ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രി തന്നെ തുറന്ന് പറഞ്ഞത് പാർട്ടി നിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്നാണ് നേതാക്കൾ പറയുന്നത്.
കടകംപള്ളിയുടെ പ്രസ്‌താവന സംബന്ധിച്ച് കൂടുതൽ പ്രതികരണം വേണ്ടെന്ന് തന്നെയാണ് നേതാക്കളുടെ തീരുമാനം. ശബരിമല ‘സെറ്റിൽ’ ചെയ്‌ത വിഷയമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതികരിച്ചു. കടകംപള്ളിയുടെ പരാമർശം വിവാദമാക്കേണ്ടതില്ല എന്നും ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് വ്യക്‌തമാക്കിയതാണെന്നും ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവനും പറഞ്ഞു.
Also Read: മീനമാസ പൂജകൾ മുതൽ ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം; ഹൈക്കോടതി