തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം 10,000 പേർക്ക് ദർശനാനുമതി നൽകി ഹൈക്കോടതി. മീനമാസ പൂജകൾക്കായി നട തുറക്കുന്നത് മുതലാണ് 10,000 പേർക്ക് ദർശനത്തിന് അനുമതി ലഭിക്കുന്നത്. കൂടാതെ മുൻകൂട്ടി ബുക്കിംഗ് നടത്തിയുള്ള വെർച്വൽ ക്യൂ സംവിധാനം തുടരും. നിലവിൽ 5000 പേർക്കാണ് ശബരിമലയിൽ ദർശനം അനുവദിക്കുന്നത്. ഈ മാസം 15ആം തീയതി മുതൽ 28ആം തീയതി വരെയാണ് മീനമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.
ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി റജിസ്‌റ്റർ ചെയ്യുന്ന 5000 പേരിൽ പകുതി ആളുകൾ പോലും എത്തുന്നില്ലെന്നും, ഇതിലൂടെ ദർശനം ആഗ്രഹിക്കുന്ന യഥാർഥ ഭക്‌തർക്ക് അവസരം നഷ്‌ടപ്പെടുകയാണെന്നും ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം മനോജ് കോടതിയിൽ റിപ്പോർട് നൽകി. ഈ റിപ്പോർടിന്റെ അടിസ്‌ഥാനത്തിലാണ് ജസ്‌റ്റിസ് സിടി രവികുമാർ, ജസ്‌റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്.
ശബരിമല ദർശനത്തിന് എത്തുന്നതിന് 48 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 15ആം തീയതി മുതൽ നട തുറക്കുന്ന സാഹചര്യത്തിൽ നിലവിലെ പോലെ വെർച്വൽ ക്യൂ തുടർന്നാൽ ദർശനം കൊതിച്ചിരിക്കുന്ന ഭക്‌തർക്ക് അവസരം നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലാണ് കമ്മീഷണർ റിപ്പോർട് സമർപ്പിച്ചത്. കൂടാതെ ബുക്കിംഗ് നടത്തിയിട്ടും പകുതി ആളുകൾ പോലും ദർശനത്തിന് എത്താത്തത് എന്തെങ്കിലും വിധത്തിലുള്ള തട്ടിപ്പ് കൊണ്ടാണോ എന്ന അന്വേഷിക്കാൻ കോടതി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
Read also : പ്രവർത്തകർ ധാർമിക രാഷ്‌ട്രീയം ഉയർത്തിപിടിക്കണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി