പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി. പത്തനംതിട്ട സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെയാണ് പ്രതി നൗഫൽ കുറ്റം നിഷേധിച്ചത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, തടങ്കലിൽ വെക്കുക, പട്ടികജാതി പീഡന നിരോധന നിയമം എന്നിവ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതി യുവതിയോട് മാപ്പ് ചോദിക്കുന്ന ശബ്ദരേഖ, ആംബുലൻസിന്റെ ജിപിഎസ് വിവരങ്ങൾ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തുടങ്ങിയവ കേസിലെ നിർണായക തെളിവുകളാണ്.
സെപ്റ്റംബർ 9നാണ് കോവിഡ് രോഗിയായ പെൺകുട്ടിയെ ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവറായ പ്രതി നൗഫൽ പീഡിപ്പിച്ചത്. ആറൻമുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിൽസാ കേന്ദ്രത്തിൽ എത്തിച്ച പ്രതി ആംബുലൻസുമായി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി രാത്രി തന്നെ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
Read also: വിവാദ പരാമർശം; ചീഫ് ജസ്റ്റിസ് രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ







































