ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വനിതാ സംഘടനകൾ. ചീഫ് ജസ്‌റ്റിസ് നടത്തിയ പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, അതിനാൽ തന്നെ അദ്ദേഹം തന്റെ സ്‌ഥാനം രാജി വെക്കണമെന്നുമാണ് വനിതാ സംഘടന നേതാക്കൾ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതങ്ങളില്‍ സംഭവിക്കുന്ന ബലാൽസംഗങ്ങളെയും, ഇരയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നതും സ്‌ത്രീത്വത്തിന് എതിരാണെന്നാണ് വനിതാ സംഘടനകൾ ആരോപിക്കുന്നത്.
രണ്ട് പീഡനക്കേസുകളിലാണ് ചീഫ് ജസ്‌റ്റിസ് വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്നായിരുന്നു സർക്കാർ ജീവനക്കാരൻ പ്രതിയായ പീഡനക്കേസിൽ ചീഫ് ജസ്‌റ്റിസ് ചോദിച്ചത്. കൂടാതെ ഭാര്യാഭർത്താക്കൻമാരായി ജീവിക്കുമ്പോൾ, ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാൽസംഗമെന്ന് വിളിക്കാൻ കഴിയുമോയെന്ന് മറ്റൊരു കേസിലും അദ്ദേഹം പരാമർശം നടത്തി. ഈ പരാമർശങ്ങൾ ഏറെ വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
നാലായിരത്തിൽ അധികം പ്രമുഖ നേതാക്കൾ അടങ്ങിയ വനിതാ സംഘടനകൾ സംയുക്‌തമായാണ് ഇപ്പോൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്‌റ്റിസിന്റെ ഈ പരാമർശത്തിലൂടെ മറ്റ് കോടതികൾക്കും, ജഡ്‌ജിമാർക്കും, പോലീസിനും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, വിവാഹം ബലാൽസംഗത്തിനുള്ള ലൈസന്‍സാണ് എന്ന സന്ദേശമാണ് സുപ്രീം കോടതി ജഡ്‌ജി അക്രമിക്ക് നല്‍കുന്നതെന്നും സംഘടനാ നേതാക്കൾ വ്യക്‌തമാക്കി. വനിതാ അവകാശ പ്രവര്‍ത്തകരായ ആനി രാജ, മറിയം ധവാലെ, കവിത കൃഷ്‌ണന്‍, കമല ഭാഷിന്‍, മീര സംഘമിത്ര അടക്കമുള്ളവരാണ് ചീഫ് ജസ്‌റ്റിസ് രാജി വെക്കണമെന്ന ആവശ്യവുമായി ഇപ്പോൾ രംഗത്ത് വന്നത്.
സംഭവത്തിന് പിന്നാലെ ചീഫ് ജസ്‌റ്റിസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ഭാവിയിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതികളെ സഹായിക്കാനായി ഉപയോഗിക്കുമെന്നും, അതിനാൽ തന്നെ പരാമർശങ്ങൾ പിൻവലിക്കണമെന്നുമാണ് ബൃന്ദ കാരാട്ട് കത്തിൽ വ്യക്‌തമാക്കിയത്.
Read also : സ്‌ഥാനാർഥി പട്ടിക ഉടൻ; 5 തവണ മൽസരിച്ചവർ മാറിനിൽക്കണം; ഉമ്മൻചാണ്ടിക്ക് ഇളവ്