ന്യൂഡെൽഹി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
അതേസമയം, ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് അതിജീവിതയും കോടതിയിൽ തടസഹരജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിത ഹരജിയിൽ ആവശ്യപ്പെടുന്നത്. ഒളിവിൽ കഴിയുന്ന പിജി മനുവിന് കീഴടങ്ങാൻ ഹൈക്കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചിരുന്നു.
ഈ സമയപരിധി അവസാനിച്ചിട്ടും കീഴടങ്ങാത്തതിനാൽ പിജി മനുവിനായി ലുക്ക്‌ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്‌പിയാണ് നോട്ടീസിറക്കിയത്. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി പ്രതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പെൺകുട്ടിയെ പരിശോധിച്ച ഡോക്‌ടറുടെ റിപ്പോർട് പരിശോധിച്ച കോടതി, പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെ പ്രതി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതിനാൽ കേസ് ഇതുവരെയും ലിസ്‌റ്റ് ചെയ്‌തിട്ടില്ല.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയും കുടുംബവും കഴിഞ്ഞ ഒക്‌ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെൺകുട്ടിയുടെ വീട്ടിലുമെത്തി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ എടുത്തതിനും ഫോണിലേക്ക് അശ്‌ളീല സന്ദേശം അയച്ചതിനും ഐടി ആക്‌ട് അടക്കം ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
മനു പെൺകുട്ടിക്ക് അയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷം ചോറ്റാനിക്കര പോലീസ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്ന് മനു ഹൈക്കോടതി സീനിയർ ഗവ. പ്‌ളീഡർ സ്‌ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
Most Read| ബിജെപി കേരളത്തിൽ അപ്രസക്‌തം; പ്രധാനമന്ത്രിയുടെ വരവ് വോട്ടാകില്ല- വിഡി സതീശൻ