കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ എട്ടുമണിയോടെ എറണാകുളം പുത്തൻകുരിശ് പോലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് കീഴടങ്ങൽ.
പെൺകുട്ടിയെ പരിശോധിച്ച ഡോക്‌ടറുടെ റിപ്പോർട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മനുവിന് കീഴടങ്ങാൻ ഹൈക്കോടതി പത്ത് ദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ, കീഴടങ്ങാതെ വന്നതോടെ പുത്തൻകുരിശ് ഡിവൈഎസ്‌പി പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയും കുടുംബവും കഴിഞ്ഞ ഒക്‌ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെൺകുട്ടിയുടെ വീട്ടിലുമെത്തി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ എടുത്തതിനും ഫോണിലേക്ക് അശ്‌ളീല സന്ദേശം അയച്ചതിനും ഐടി ആക്‌ട് അടക്കം ചുമത്തിയാണ് കേസ് രജിസ്‌റ്റർചെയ്‌തിരിക്കുന്നത്.
മനു പെൺകുട്ടിക്ക് അയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷം ചോറ്റാനിക്കര പോലീസ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്ന് മനു ഹൈക്കോടതി സീനിയർ ഗവ. പ്‌ളീഡർ സ്‌ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!