തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്‌ഥാനാർഥികളുടെ പട്ടിക ഉടൻ വരും. അഞ്ചുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. തോറ്റാലും ജയിച്ചാലും അഞ്ചുതവണ മൽസരിച്ചവരെ ഇക്കുറി തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തും. എന്നാൽ, ഉമ്മൻചാണ്ടിക്ക് ഈ നിബന്ധനയിൽ നിന്ന് ഇളവ് ലഭിക്കും. ഉമ്മൻചാണ്ടി ഒഴികെയുള്ള എല്ലാ നേതാക്കൾക്കും നിബന്ധന ബാധകമാകുമെന്ന് മുതിർന്ന നേതാവ് പിസി ചാക്കോ അറിയിച്ചു.
പാർട്ടിയുടെ നിബന്ധന പ്രകാരം കെസി ജോസഫ് അടക്കമുള്ള നേതാക്കൾ മാറിനിൽക്കേണ്ടി വരും. അതേസമയം, യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ച ഇന്ന് അവസാനിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് അന്തിമ തീരുമാനമാകാനുളളത്. എന്നാൽ, ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ വീതം വെപ്പുണ്ടാകില്ലെന്നാണ് പി ചാക്കോ പറയുന്നത്.
20 ശതമാനം വനിതാ സ്‌ഥാനാർഥികൾ ഉണ്ടാവണം, 40 വയസിൽ താഴെയുള്ളവർ ആയിരിക്കണം 50 ശതമാനം സ്‌ഥാനാർഥികൾ എന്നതും ഹൈക്കമാൻഡിന്റെ നിർദ്ദേശമാണ്. എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസിൽ താഴെയുള്ള രണ്ടുപേരെ വീതവും സ്‌ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിന് മുമ്പാകെ ടിഎൻ പ്രതീപൻ എംപി ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
Also Read: വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ