കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജനുവരി 31നാണ് പുത്തൻകുരിശ് ഡിവൈഎസ്‌പിക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്.
കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് ഹാജരാക്കണം, ഇരയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്‌ച അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം, രണ്ടുലക്ഷ രൂപയുടെ ബോണ്ട്, രണ്ടു ആൾ ജാമ്യം എന്നിവയാണ് ഉപാധികൾ.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയും കുടുംബവും കഴിഞ്ഞ ഒക്‌ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെൺകുട്ടിയുടെ വീട്ടിലുമെത്തി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ എടുത്തതിനും ഫോണിലേക്ക് അശ്‌ളീല സന്ദേശം അയച്ചതിനും ഐടി ആക്‌ട് അടക്കം ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയിലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷം കഴിഞ്ഞ നവംബർ 29ന് ചോറ്റാനിക്കര പോലീസാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്ന് മനു ഹൈക്കോടതി സീനിയർ ഗവ. പ്‌ളീഡർ സ്‌ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. പിന്നാലെ ഒളിവിൽ പോയ മനു സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് പോലീസിൽ കീഴടങ്ങിയത്.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും