കൊച്ചി: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. തനിക്കെതിരെ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെന്ന പ്രതിയുടെ വാദം കോടതി തള്ളുക ആയിരുന്നു. സംഭവം സംസ്‌ഥാനത്തെ ആകെ ബാധിച്ചത് ആണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്‍മുളയിലെ ഒരു മൈതാനത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന വിവരം. ഏതാണ്ട് പുലര്‍ച്ചെ ഒരു മണിയോടെയാണ് കൃത്യം നടതെന്നും അന്വേഷണ സംഘം വ്യക്‌തമാക്കുന്നു.
മാത്രവുമല്ല പീഡനത്തിന് ശേഷം ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് ക്ഷമാപണം നടത്തുന്നത് ആക്രമിക്കപ്പെട്ട യുവതി റെക്കോഡ് ചെയ്യുകയും പിന്നീട് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് ഇത് കൈമാറുകയും ചെയ്‌തിരുന്നു.
നേരത്തെ പത്തനംതിട്ട സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് നേരെ നടന്നത് അപൂര്‍വമായ സംഭവം ആണെന്ന് വ്യക്‌തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Read Also: സ്വർണക്കടത്ത് കേസ്; ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു, തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറി